
കെയ്റോ: സൂയസ് കനാലില്‍ ഭീമന് ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തില്‍ ഒരു ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു.
എവര്‍ഗിവണ്‍ കപ്പല്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്. ഇതിലൂടെ സൂയസ് കനാല്‍ അതോറിറ്റിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കനാല്‍ അതോറിറ്റിയുടെ വിശ്വാസീയതയെ തന്നെ ബാധിച്ച പ്രശ്നമാണ് ഇതെന്ന് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍ നിന്നാണ് കനാല്‍ അതോറിറ്റി നഷ്ടപരിഹാരം വാങ്ങുക എന്ന് വ്യക്തമാക്കിട്ടില്ല.
മാര്‍ച്ച് 23 നാണ് 400 മീറ്റര്‍ നീളമുള്ള എവര്‍ഗിവണ്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത്. കപ്പല്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തിങ്കളാഴ്ചയാണ് കപ്പല്‍ രക്ഷപെടുത്തിയത്.
തായ്വാന് കമ്ബനിയായ എവര്‍ഗിവണ്‍ മറൈന്‍ കോപ്പറേറ്റാണ് കപ്പലിന്റെ ഉടമസ്ഥര്‍. 3.5 ബില്ല്യന്‍ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. 40 വര്‍ഷത്തിനിടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. കപ്പല്‍ കമ്ബനി അധികൃതരുമായി നല്ല ബന്ധമാണ് ഈജിപ്തിനുള്ളത്. അതുകൊണ്ടു തന്നെ നഷ്ടപരിഹാരകേസ് കോടതിയില്‍ ഒത്തുതീര്‍പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.