മുതുകുളം: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയെ ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചു. മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ്.ബൈജുവിനാണു മർദനമേറ്റത്.
ബിജെപി അംഗമായിരുന്ന ബൈജു പാർട്ടിയിൽനിന്ന് രാജിവച്ചാണ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽനിന്ന് മത്സരിച്ച ബൈജു 103 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തുടർന്ന് ഇന്ന് വൈകിട്ടോടെ നടന്ന ആഹ്ലാദപ്രകടത്തിനിടെയായിരുന്നു ആക്രമണം. തിരഞ്ഞെടുപ്പു വിജയത്തിൽ നന്ദിയറിയിക്കാൻ വീടുകൾ കയറിയിറങ്ങുകയായിരുന്നു ബൈജു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ബൈജുവിനെ ഇരുമ്പുപൈപ്പും വലിയ ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബൈജുവിനെ സമീപവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെനിന്നു ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
മദ്ദനത്തിൽ ബൈജുവിന്റെ കാല് ഒടിഞ്ഞിരുന്നു. വലതുകാലിന്റെ എല്ലു പൊട്ടിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുകയ്യിലും സാരമായ പരുക്കുണ്ട്.
ബിജെപി കൗൺസിലറായി സേവനം അനുഷ്ഠിച്ച ആളാണ് ബൈജു. പിന്നീട് നേതൃത്വവുമായുള്ള ചില അസ്വാരസ്യങ്ങൾ കാരണം ബിജെപിയിൽ നിന്ന് രാജി വെക്കുകയും സ്വതന്ത്രനായി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. യുഡിഎഫിൻ്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മുതുകുളം പഞ്ചായത്തിൻ്റെ ഭരണം തന്നെ പ്രതിസന്ധിയിലാക്കാൻ അദ്ദേഹത്തിനു സാധിച്ചു. എതിർകക്ഷികൾക്ക് അദ്ദേഹത്തോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ വിവരം. ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥിരീകരണം പൊലീസിൻ്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
പ്രദേശത്ത് സംഘർഷം നടത്തിയ ആളുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Comments