കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയല്‍, റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് നടപടിയിലേക്ക് കടന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇ.ഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.
പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. കേസിൽ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.
നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.
Comments