തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
മനപ്പൂർവമെങ്കിൽ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആൻ്റണി രാജു കൂട്ടിച്ചേര്‍ത്തു. അപകടങ്ങൾ മനഃപൂർവം ഉണ്ടാക്കിയതാണോയെന്നു സംശയം പ്രകടിപ്പിച്ച എംഡി, ഡിജിപിക്കു കത്തു നൽകാനൊരുങ്ങുകയാണ്.
ബസ് സർവീസിനു മികച്ച പ്രതികരണം ലഭിക്കുന്ന ഘട്ടത്തിലുണ്ടായ അപകടങ്ങളാണ് അധികൃതരിൽ സംശയം ഉണർത്തുന്നത്. കെഎസ്ആർടിസി ഇത്തരം സർവീസുകൾ ആരംഭിക്കുമ്പോൾ നഷ്ടം നേരിടേണ്ടിവരുന്നത് ദൂര്‍ഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസ് കമ്പനികളാണ്. കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങുമ്പോള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം മുൻപും ചിലരിൽനിന്നുണ്ടായതിന്റെ അനുഭവത്തിലാണ് അധികൃതർ ദുരൂഹതയെന്ന വാദം ഉയർത്തുന്നത്. മുൻപ് ജൻറം ബസുകളും വോൾവോ ബസുകളും ഇറക്കിയപ്പോഴും തുടരെ അപകടങ്ങൾ ഉണ്ടായിരുന്നു.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സെമി സ്ലീപ്പര്‍ നോണ്‍ എസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്സിൽ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
കെ – സ്വിഫ്റ്റിൻ്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം.
അതേസമയം, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനിയിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. അപകടങ്ങള്‍ക്ക് പിന്നില്‍ ഈ പരിചയക്കുറവാണെന്നും വിമര്‍ശനമുണ്ട്.
Comments