ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത്. വിചാരണാ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് സുപ്രിംകോടതിക്ക് കത്തയച്ചത്. എട്ട് മാസം കൂടി സാവകാശം വേണമെന്നാണ് ആവശ്യം. സുപ്രിംകോടതി നല്കിയ സമയപരിധി ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിലാണ് സമയം നീട്ടി ചോദിച്ചത്.
വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.
2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്ന് മാസം കൂടി വേണമെന്നും കത്തിലുണ്ട്. ആറ് സാക്ഷികളുടെ വിസ്താരം കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായിട്ടില്ലന്നും റിപ്പോര്‍ട്ട്.
സുപ്രീം കോടതി നിഷ്കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നതായി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങള്‍ കൂടി തനിക്ക് നിര്‍വഹിക്കേണ്ടതുണ്ടെന്ന് ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന് എന്നീ ഉത്തരവാദിത്വങ്ങളും ഈ കോടതിക്കുണ്ട്. ഇതിന് പുറമെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്നും ഹണി എം. വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം