കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിലേക്കുളള പ്രവേശന കവാടമായ ഗുല്‍ബഹാര്‍ പ്രദേശത്ത് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുളള പ്രതിരോധ സേനയും താലിബാനും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടകള്‍. ഏറ്റുമുട്ടലില്‍ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഇരുപത് വർഷത്തിന് ശേഷമാണ് യു.എസ്. സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായി പിന്മാറുന്നത്. യുഎസ് സൈന്യം പിൻമാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.
ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീർ. പഞ്ച്ശീർ ഇനിയും താലിബാന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിരോധ സേനയ്ക്ക് നേതൃത്വം കൊടുക്കുന്ന അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്.
ഇരു വിഭാഗത്തിൽ നിന്നുമുള്ള നിരവധി പേർക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പഞ്ച്ശീർ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാൻ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.
പഞ്ച്ഷീര്‍ സേനയില്‍ ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കിടുന്നത് തടയാന്‍ താലിബാന് ഞായറാഴ്ച പഞ്ച്ഷീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
Comments