തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ തിരൂക്ഷ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ശിവശങ്കർ രചിച്ച ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നുപറച്ചിൽ. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു. താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും ചോദിച്ചു.
ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകള്‍ യൂണിടാക് സ്പോണ്സര് ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നല്കാന് പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായപ്പോള്‍ വിട്ടില്‍ വന്നപ്പോല് ഫോണ്‍ കോടുത്തു. ജന്മദിനത്തില് ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിര്‍ത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയില്‍ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതില്‍ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ പറഞ്ഞു.
മുൻ മന്ത്രി കെ.ടി ജലീലുമായി വ്യക്തിപരമായ ബന്ധമില്ലെന്നും അവർ പറഞ്ഞു. കോൺസുലുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Comments