കാസർകോട്: പൊലീസ് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലിൽ ചാടി മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി ഗോത്രവർഷ കമ്മീഷൻ. പ്രതിയുടെ വൃദ്ധരായ മാതാപിതാക്കൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാനും കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചു.
പ്രതി കുഡ്ലു കളിയങ്ങാട്ടെ പട്ടികജാതി കോളനിയിലെ മഹേഷ് (29) മരിച്ച സംഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ. മഹേഷിന്റെ സഹോദരി ചന്ദ്രാവതിയാണ് കമ്മീഷനെ സമീപിച്ചത്.
ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, ജില്ല പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. തെളിവെടുപ്പിനിടെ പ്രതി കടലിൽ ചാടിയെന്നും രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചില്ലെന്നുമാണ് പരാതി. തെളിവെടുപ്പിന് കൊണ്ടുപോയതിൽ ജാഗ്രതക്കുറവ് കാണിച്ചതായി കമ്മീഷൻ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ജോലിയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല- നിയമ നടപടി കൂടി സ്വീകരിക്കണം. 2020 ആഗസ്റ്റിലാണ് പ്രതിയെ കൈയാമം വെച്ച് തെളിവെടുപ്പിനായി കാസർകോട് നെല്ലിക്കുന്നിലെ പുലിമുട്ടിൽ കൊണ്ടുപോയത്.
Comments