തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാർട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു കോൺഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ മൂലകാരണം വേണുഗോപാലാണ്. കെ.സിയോട് കൂറില്ലാത്ത ആര്‍ക്കും ഇടംകിട്ടില്ല. ഇക്കാരണത്താലാണ് പാലക്കാട് എ.വി ഗോപിനാഥിന് പുറത്ത് പോകേണ്ടി വന്നത്. കെ.സുധാകരന് പോലും അദ്ദേഹത്തിന് നല്കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട് എ.തങ്കപ്പന് ഡിസിസി അധ്യക്ഷനായത് കെ.സിയുടെ അടുത്തയാളായതിനാലാണെന്നും പ്രശാന്ത് ആരോപിച്ചു. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർട്ടി സസ്പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോൺഗ്രസിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകിയിരുന്നു.പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ പി എസ് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.
Comments