ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ദേശാഭിമാനത്തിന്റെ പുനരുദ്ധാരണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ജന്മഭൂമിയിൽ ശ്രീരാമൻ പ്രവേശിക്കുന്ന പ്രാണപ്രതിഷ്ഠ ഭാരതഭൂമി പുനരുദ്ധാരണ പ്രസ്ഥാനത്തിന്റെ തുടക്കം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് വെബ്സൈറ്റിലെ കുറിപ്പിലാണ് മോഹൻ ഭാഗവത് ഇങ്ങനെ പറഞ്ഞത്.
ഏറ്റുമുട്ടലുകൾ അവസാനിച്ച് സൗഹാർദാന്തരീക്ഷം ഇനി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യയെന്നാൽ യുദ്ധമില്ലാത്ത ഭൂമിയെന്നാണ്. അധിനിവേശക്കാർക്കെതിരായ നിരന്തര പോരാട്ടത്തിന്റേതാണ് 1500ഓളം വർഷങ്ങളായി ഭാരത ചരിത്രം. ഒരു രാജ്യത്തെയും സമൂഹത്തെയും ഇകഴ്ത്താൻ സാമുദായിക കേന്ദ്രങ്ങൾ തകർക്കുക കൂടി വേണമെന്ന് ഇത്തരക്കാർ ചിന്തിച്ചു.
സമൂഹം ദുർബലമെങ്കിൽ വാഴ്ച എളുപ്പമെന്ന് വിശ്വസിച്ചു. അയോധ്യയിലെ രാമക്ഷേത്രവും ഈ ലക്ഷ്യത്തോടെ തകർക്കപ്പെടുകയായിരുന്നു. ഒരു ക്ഷേത്രത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ഈ ചെയ്തികൾ. എന്നാൽ, തലകുനിക്കാതെ പോരാട്ടം മുന്നോട്ടുനീങ്ങുകയും ജയം നേടുകയും ചെയ്തു-ആർ.എസ്.എസ് മേധാവി നിരീക്ഷിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
Comments