തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി). സംസ്ഥാന സർക്കാരിന് കീഴിലെ കെഎസ്ഐടിഐഎല്ലിന്റെ ആവശ്യമാണ് തള്ളിയത്. ഇക്കാര്യം വ്യക്തമാക്കി പിഡബ്ല്യുസി സർക്കാരിന് കത്തയച്ചു.
തുക ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് തുക നൽകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. വിഷയത്തിൽ കെഎസ്കെടിഐഎൽ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി. കൺസൾട്ടൻസി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാൽ സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്ഐടിഐഎൽ, പിഡബ്ല്യുസിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.