ഗ്വാളിയോർ: കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീന്‍ എക്സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സെക്കന്റ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ വെച്ച് പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്ബോര്‍ഡ് വെച്ച് ട്രെയിൻ യാത്ര തുടരുകയാണ്.
നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ട്രെയിനില്‍ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെയെത്തിയവർ ആക്രമിക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
പദ്ധതിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിഹാറില്‍ ബിജെപി ഓഫീസിന് തീവച്ചു. പ്രതിഷേധക്കാര്‍ മൂന്ന് ട്രെയിനുകളും ബസുകളും കത്തിച്ചു. ഹരിയാനയില്‍ പോലീസ് വാഹനത്തിന് തീവച്ചു. രാജസ്ഥാനിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. മുസാഫര്‍പൂര്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങി ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു.
ഇതിനിടെ അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും കേജരിവാളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നു. ഇടതുപാര്‍ട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
Comments