ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളാണ് പ്രിയദര്ശന്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 95 ല്‍ അധികം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് എന്നാണ് വിക്കി പീഡിയ പറയുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ നിരവധി ഒരുക്കിയിട്ടുള്ള പ്രിയദര്‍ശന്റെ സിനിമകളില്‍ പാതിയിലേറേയും കോപ്പിയടി ആണ്.പല അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും അവ പുനര്‍നിര്‍മിച്ചും ഒക്കെയാണ് പ്രിയദര്ശന് സിനിമകൾ ഒരുക്കിയിട്ടുള്ളത്.
അത്തരത്തിലുള്ള ചില സിനിമകളിൽ ചിലത് ഇവയാണ്
സിന്ദൂര സന്ധ്യയ്ക്ക് മൗനം
1982 ല്‍ പുറത്തിറങ്ങിയ ഐവി ശശി സിനിമയാണ് സിന്ദൂര സന്ധ്യയ്ക്ക് മൗനം. ഇതിന് തിരക്കഥ തയ്യാറാക്കിയത് പ്രിയദര്ശന് ആയിരുന്നു. സൈക്ക്- ഔട്ട് എന്ന ഇംഗ്ലീഷ് സിനിമയുടെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു പ്രിയദര്ശന് ഈ സിനിമ എഴുതിയത്.
നദി മുതല്‍ നദി വരെ
1982 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദീവാര്‍ എന്ന പ്രശസ്ത ഹിന്ദി ചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രിയദര്ശന് ഈ സിനിമയ്ക്ക് കഥയൊരുക്കിയത്.
പൂച്ചയ്ക്കൊരു മൂക്കുത്തി
ആദ്യം സംവിധാനം ചെയ്ത ചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തിയും പ്രിയദര്‍ശന്റെ അല്ല . 1980 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഗോപാല റാവു ഗാരി അമ്മായിയും 1981 ല്‍ പുറത്തിറങ്ങിയ കോടീശ്വരന് മഗള് എന്ന തമിഴ് ചിത്രവും ആയിരുന്നു പ്രചോദനം.
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
പ്രിയദര്ശന് സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമ അമിതാഭ് ബച്ചന് നായകനായ ‘ഫരാര്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ റീ മേക്ക് ആയിരുന്നു .
ബോയിങ് ബോയിങ്
ബോയിങ് ബോയിങ് പ്രിയദര്‍ശന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. 1965 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഹോളിവുഡ് ചിത്രത്തിന്റെ ഏറെക്കുറേ സമാനമായ ഒരു റീമേക്ക് മാത്രമായിരുന്നു ഇത്.
അരം + അരം = കിന്നരം
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മറ്റൊരു പ്രിയദര്ശന് ചിത്രമാണ് അരം + അരം = കിന്നരം . എന്നാല്‍ പസന്ദ് അപ്നീ അപ്നീ, നരം ഗരം എന്നീ ബോളിവുഡ് സിനിമകളായിരുന്നു അരം + അരം = കിന്നരത്തിന് പ്രിയദര്ശന് പ്രചോദനമായത്.
ചേക്കേറാനൊരു ചില്ല
സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രിയദര്‍ശനായിരുന്നു. ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സാഹേബിന്റെ റീമേക്ക് ആയിരുന്നു ഇത്.
ധീം തരികിട തോം
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ ആയിരുന്നു ധീം തരികിട തോം മലയാളത്തിലിറങ്ങിയത്. എന്നാല്‍ ഈ സിനിമയും പ്രിയദര്‍ശന്റെ മൗലിക സൃഷ്ടി ആയിരുന്നില്ല എന്നാണ് ആക്ഷേപം. ഹാപ്പി ഗോ ലൈവ് എന്ന ബ്രിട്ടീഷ് കോമഡി സിനിമയായിരുന്നു ഇതിന് പ്രചോദനം.
നിന്നിഷ്ടം എന്നിഷ്ടം
ചാര്‍ലി ചാപ്ലിന് ചിത്രമായ സിറ്റി ലൈറ്റ്സ് ആയിരുന്നു ഈ സിനിമയ്ക്ക് പ്രചോദനമായത്. 1931 ലായിരുന്നു സിറ്റി ലൈറ്റ്സ് പുറത്തിറങ്ങിയത്, നിന്നിഷ്ടം എന്നിഷ്ടം പുറത്തിറങ്ങിയത് 1986 ലും.
താളവട്ടം
മോഹന്‍ലാലിന്റെ അതിഗംഭീര പ്രകടനം കൊണ്ടും ശ്രദ്ധേയമായ പ്രിയദര്ശന് സിനിമയായിരുന്നു താളവട്ടം. പക്ഷേ, വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കന്‍ സൈക്കോളജിക്, കോമഡി സിനിമയുടെ കോപ്പിയടി ആയിരുന്നു ഇത്.
ചെപ്പ്
സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 1987 ല്‍ പുറത്തിറങ്ങിയ ‘ചെപ്പ്’. പക്ഷേ, സംഗതി ‘ക്ലാസ്സ് ഓഫ് 1984’ എന്ന മാര്‍ക്ക് ലസ്റ്റര്‍ ക്രൈം ത്രില്ലറില്‍ നിന്നുള്ള പ്രചോദനം ആയിരുന്നു.
മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു
മോഹന്‍ലാലിനെ ഏറെ ജനപ്രിയനാക്കിയ പ്രിയദര്ശന് സിനിമകളില്‍ ഒന്നായിരുന്നു ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’. എന്നാല്‍ കഥ എന്ന ബോളിവുഡ് റൊമാന്റിക് സിനിമയുടെ കോപ്പിയടി ആയിരുന്നു ഇത്.
വന്ദനം
മോഹന്‍ലാലും മുകേഷും ജഗദീഷും എല്ലാം ആയി മലയാളികളെ ആര്‍ത്തു ചിരിപ്പിക്കുകയും ഒടുവില്‍ കണ്ണീരിലാഴ്ത്തുകയും ചെയ്ത സിനിമയാണ് ‘വന്ദനം’. 1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമായ സ്റ്റേക്കൗട്ട് ആയിരുന്നു പ്രിയദര്‍ശന്റെ പ്രചോദനം. ഇതേ വന്ദനം തന്നെ പിന്നീട് നിര്‍ണയം എന്ന പേരില്‍ തെലുങ്കിലേക്ക് പ്രിയദര്ശന് റീമേക്ക് ചെയ്യുകയും ചെയ്തു .
കിലുക്കം
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കിലുക്കം. മോഹന്‍ലാലും ജഗതിയും രേവതിയും തിലകനും എല്ലാം ആടിത്തകര്‍ത്ത സിനിമ. എന്നാല്‍ അതും പ്രിയദര്‍ശന്റെ സ്വന്തം കഥയല്ല എന്നാണ് പറയുന്നത്. 1953 ല്‍ പുറത്തിറങ്ങിയ ‘റോമന്‍ ഹോളിഡേ’ എന്ന ചസിനിമയുടെ കഥയായിരുന്നത്രെ മലയാളത്തിലാക്കിയത്. ഇതേ കിലുക്കം തന്നെ പിന്നീട് മുസ്കുരാഹത് എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു പ്രിയദര്ശന്.
മിന്നാരം
പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മിന്നാരം. തെലുങ്കിലെ ജനപ്രിയ നോവല്‍ ആയ രേപാടി കൊടുകുവില് നിന്നായിരുന്നത്രെ മിന്നാരത്തിന്റെ കഥ കിട്ടിയത്.
ചന്ദ്രലേഖ
പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ ചന്ദ്രലേഖ വൈല് യു ആര് സ്ലീപ്പിങ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ കഥയായിരുന്നു.
കാക്കക്കുയില്‍
പ്രിയദര്ശന്- മോഹന്‍ലാല്‍- മുകേഷ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ‘കാക്കക്കുയില്‍’. പ്രതീക്ഷിച്ച വിജയം നേടാതെ പോയ സിനിമ ‘എ ഫിഷ് കോള്‍ഡ് വാന്‍ഡ’ എന്ന ഇംഗ്ലീഷ് സിനിമയും ഘര്‍- ഘര്‍ എന്ന മറാത്തി നാടകവും പ്രചോദനമായിരുന്നു.
വെട്ടം
ദിലീപിനെ നായകനാക്കി പ്രിയദര്ശന് 2004 ല്‍ ഒരുക്കിയ സിനിമയായിരുന്നു ‘വെട്ടം’. വലിയ വിജയം നേടാനായില്ലെങ്കിലും ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമ ഫ്രഞ്ച് കിസ്സ് എന്ന വിദേശ സിനിമയുടെ കോപ്പിയടി ആയിരുന്നു.
Comments