തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്നാംദിവസവും തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 63 തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് തടവുകാർ ശുചീകരണം നടത്തിയതിനാൽ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി.
ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിലേർപ്പെട്ട തടവുകാരുമായി പ്രാഥമിക സമ്പർക്കമുള്ളവരോട് നീരീക്ഷണത്തിൽ പോകാൻ ജയിൽ മേധാവി ഋഷിരാജ് സിങ് നിർദേശിച്ചു. അണുനശീകരണം നടത്തിയശേഷം ചൊവ്വാഴ്ച ജയിൽ ആസ്ഥാനം പ്രവർത്തിക്കും. ബുധനാഴ്ച 58 പേർക്കും വ്യാഴാഴ്ച ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 42 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം,കോവിഡ് പശ്ചാത്തലത്തിൽ തടവുകാരുടെ പരോൾ കാലാവധി നീട്ടി. ആദ്യഘത്തിൽ അടിയന്തര പരോൾ ലഭിച്ചവരും ലോക്ഡൗണിന് മുമ്പ് പരോളിൽ പോയവരും സെപ്റ്റംബർ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലിൽ പ്രവേശിക്കണം. 265 തടവുകാർക്കാണ് ഇത് ബാധകമാകുക. രണ്ടാംഘട്ടത്തിൽ പരോളിൽ പോയ ഓപൺ ജയിലുകളിലെയും വനിത ജയിലുകളിലെയും 589 തടവുകാർ നവംബർ 15ന് ശേഷം മൂന്ന് ദിവസത്തിനകവും മൂന്നാംഘട്ടം പരോൾ ലഭിച്ച സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷ ജയിലുകളിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്നുദിവസത്തിനകം ജയിലിൽ പ്രവേശിക്കണം.
Comments