ആണവ കരാർ ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിയെന്ന് അമേരിക്ക.വിയന്നയിൽ വൻശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചയിൽ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ് സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ് മുന്നറിയിപ്പ്. നയതന്ത്രനീക്കം പരാജയപ്പെട്ടാൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഉറപ്പാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് യു.എസ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം യുഎ.ഇയിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇറാൻ ഒരു നിലക്കും ആണവായുധം സ്വന്തമാക്കരുതെന്ന നിർബന്ധം ബൈഡനുണ്ട്. ഈ ലക്ഷ്യം നേടാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും അമേരിക്ക സ്വീകരിക്കും. ആഗോള എതിർപ്പ് മറികടന്ന് ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്ക താക്കീത് നൽകി.അതിനിടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മന്ത്രിമാർ ഇറാൻ വിഷയത്തിൽ സുപ്രധാന ചർച്ചയും നടത്തി.