ന്യൂഡല്ഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേതിൽ നിന്ന് 60 ശതമാനം വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.
ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്.
കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേർന്ന യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ ക്ലാസുകൾ തുടരും. പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയില്ല. എന്നാൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.