കൊച്ചി: എറണാകുളം നായരമ്പലത്ത് അമ്മയും മകനും തീപ്പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതി ദിലീപിന്റെ (Neighbour Dileep)അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സിന്ധുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദിലീപിന്റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്റെ പേര് സിന്ധു പറഞ്ഞതാണ് കേസിൽ നിർണായകമായത്.
ദിലീപിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞാറക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെയാണ് നായരമ്പലത്ത് താമസിക്കുന്ന സിന്ധു സാജുവിനെയും മകൻ അതുലിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മ സിന്ധുവിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് അതുല്‍ മരണത്തിന് കീഴടങ്ങിയത്. അതുലിന് തൊണ്ണൂറ് ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു നേരത്തെയും ദിലീപിനെതിരെ പരാതി നൽകിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും പറയുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
Comments