ഐസ്വാൾ: വിമത ഗ്രൂപ്പുകളുമായുള്ള തീവ്രമായ ഏറ്റുമുട്ടലുകളെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് അഭയം തേടിയ മ്യാൻമർ സൈനികരെ എയർലിഫ്റ്റ് ചെയ്യാനുള്ള ദൗത്യത്തിനിടെ മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിൽ മ്യാൻമർ സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ലെങ്പുയിയിലെ ടേബിൾടോപ്പ് റൺവെയിലെ ലാൻഡിംഗിനിടെ, ഷാൻസി വൈ-8 എന്ന മ്യാൻമാറീസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, അതിന്റെ ഫ്യൂസ്ലേജ് പിളർന്നുപോയി.
തിങ്കളാഴ്ച ഇന്ത്യയിൽ നിന്നും കുറഞ്ഞത് 184 മ്യാൻമർ സൈനികരെ നാട്ടിലേക്ക് അയച്ചു. കഴിഞ്ഞയാഴ്ച 276 മ്യാൻമർ സൈനികർ മിസോറാമിൽ പ്രവേശിച്ചതായും തിങ്കളാഴ്ച 184 പേരെ മ്യാൻമറിലേക്ക് തിരിച്ചയച്ചതായും അസം റൈഫിൾസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന സ്ഥിരീകരിക്കുന്നു.
മ്യാൻമാറീസ് സൈനികരെ പാർവയിലെ അസം റൈഫിൾസ് ക്യാമ്പിലേക്ക് കൊണ്ടുപോയി, പിന്നീട് നിരീക്ഷണത്തിനായി ലുങ്ലെയിലേക്ക് മാറ്റി. ഐസ്വാളിന് സമീപമുള്ള ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിലെ സിറ്റ്വെയിലേക്ക് മ്യാൻമർ എയർഫോഴ്സ് വിമാനങ്ങളിൽ സംഘത്തെ അയച്ചാണ് തിരിച്ചയക്കൽ നടപടികൾ ആരംഭിച്ചത്.
ശേഷിക്കുന്ന 92 സൈനികരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കേണലിന്റെ നേതൃത്വത്തിൽ 36 ഉദ്യോഗസ്ഥരും 240 താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംഘം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
Comments