ഐസ്വാള്‍: മകള്‍ ഡോക്ടറെ തല്ലിയതിന് മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതാംഗ. ഐസ്വാളിലെ ക്ലിനിക്കില്‍ വെച്ച് സോറംതാംഗയുടെ മകള്‍ മിലരി ഛാംഗ്ട്ടെ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് മന്ത്രിയുടെ ക്ഷമാപണം.
താനൊരു തരത്തിലും മകളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ലെന്നും മകളില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായതിന് ഡോക്ടറോടും പൊതുജനങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും സോറംതാംഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഐസ്വാളിലെ ത്വക്ക് രോഗവിദഗ്ധനെയാണ് മകൾ മിലാരി ചാങ്തെ മർദിച്ചത്. അപ്പോയിൻമെന്റ് എടുക്കാതെ എത്തിയ മിലാരിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതിൽ പ്രകോപിതയായാണ് മർദനം.
തലസ്ഥാനമായ ഐസ്വാളിലെ ക്ലിനിക്കിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് പുറത്തു വന്നത്. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതുകേട്ട് രോഷാകുലയായ മിലാരി ഡോക്ടറുടെ മുഖത്തടിച്ചു.
തുടർന്ന് സമീപത്തുണ്ടായിരുന്നവർ മിലാരിയെ പിടിച്ചുമാറ്റി. വിഡിയോ വൈറലായതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വിമർശനം ഉയർന്നു. ശനിയാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മിസോറം യൂണിറ്റിലുള്ള ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.
ഡോക്ടറെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞതായി അറിയിച്ച സോറംതാംഗ മകള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നന്ദി പറയുകയും ചെയ്തു. നേരത്തേ മിലരിയുടെ സഹോദരന് രംതാന്സിയാമയും സംഭവത്തില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. മാനസിക സമ്മര്‍ദം മൂലം സംഭവിച്ച തെറ്റാണെന്നും ക്ഷമിക്കണമെന്നുമായിരുന്നു രംതാന്സിയാമയുടെ കുറിപ്പ്.
Comments