തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർ.എസ്.എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എ എ റഹീം ആരോപിച്ചു.
ചർച്ചകൾ നടത്താതെ ഇത്തരം തീരുമാനത്തിലേക്ക് എത്താനാകില്ല. ലിംഗസമത്വമാണ് ലക്ഷ്യമെങ്കിൽ ഇതല്ല വേണ്ടത്. ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും റഹീം പറഞ്ഞു.
നേരത്തെ സിപിഐ, സിപിഎം വനിതാ സംഘടനകളും തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികളും എതിർപ്പ് അറിയിച്ചു. തീരുമാനം ഒരു വിഭാഗം ആളുകളെ ലക്ഷ്യം വയ്ക്കുന്നതും പ്രായപൂർത്തിയായവരുടെ വിവാഹം നിയമവിരുദ്ധമാക്കുന്നതാണെന്നുമാണ് ആരോപണം.
വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്തമാക്കി.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പ്രായം ഉയർത്തുന്നതിന്റെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയർത്താൻ തീരുമാനമാനിച്ചത്. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തി ൽത്തന്നെ 2006 ലെ ശൈശവ വിവാഹ നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സമർപ്പിച്ചേക്കും.
നിയമം പ്രാബല്യത്തിൽ വന്നാൽ വിവാഹപ്രായത്തെ സംബന്ധിച്ചു നിലനിൽക്കുന്ന വിവിധ വ്യക്തിനിയമങ്ങൾ നവീകരിക്കേണ്ടി വരും. നിലവിൽ രാജ്യത്തു സ്ത്രീകളുടെ വിവാഹ പ്രായം ചുരുങ്ങിയത് 18 വയസും പുരുഷന്മാർക്ക് 21 വയസുമാണ്.