തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക്ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല. നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ല്യുഐപിആർ എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരുകയും ചെയ്യും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമം.
ജനങ്ങളുടെ ജീവിതം തടസപ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ല വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍.
ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചത് പോലെ വാക്സിനേഷൻ വർധിപ്പിക്കുക, പരിശോധന വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കോവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
അതേസമയം, ഇന്ന് കേരളത്തില്‍ 24,296 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് ഇന്നലെ ഇറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Comments