തിരുവനന്തപുരം: കിഴക്കമ്പലം കിറ്റക്സ് ഫാക്ടറിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ സിനിമാ തിരിക്കഥാകൃത്ത് വിനു കിരിയത്ത്. അക്രമം നടത്തിയവരെ ജയിലിൽ അടച്ച് തീറ്റി പോറ്റരുത്. അവരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നാട് കടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കുറ്റം ചെയ്യുന്നവരുടെ ആധാർ കാർഡിൽ ബ്ലാക്ക് മാർക്ക് അടയാളപ്പെടുത്തുന്ന സംവിധാനം ആരംഭിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആധാറിൽ ഇങ്ങനെ ബ്ലാക് മാർക്ക് രേഖപ്പെടുത്താൻ തുടങ്ങിയാൽ അതിക്രമം ചെയ്യുന്നവരുടെ ജോലിയെ ഇത് എല്ലായിടത്തും ബാധിക്കാൻ തുടങ്ങും. ഇത് ഭയന്ന് ആളുകൾ കുറ്റകൃത്യത്തിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം ‘അന്വേഷണത്തോട്’ പ്രതികരിച്ചു.
ജയിലുകളിൽ ആഴ്ച തോറും ഇറച്ചിയും മീനുമൊക്കെ കിട്ടുന്നത് കൊണ്ട് കുറ്റകൃത്യം ചെയ്യുന്നവർക്ക് ജയിലിൽ പോകാൻ മടിയില്ലാത്ത സ്ഥിതിയാണുള്ളത്. എന്നാൽ ആധാർകാർഡിൽ ബ്ലാക്ക് മാർക്ക് രേഖപ്പെടുത്താൻ തുടങ്ങിയാൽ അവർക്ക് പിന്നീട് എവിടെ നിന്നും ജോലി കിട്ടില്ല. ആ ഭയം അവരെ കുറ്റകൃത്യത്തിൽ നിന്ന് പിന്മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിനു കിരിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ചെയ്തവരെ ജയിലിൽ ഇട്ട് തീറ്റി പോറ്റരുത്. നഷ്ടപരിഹാരം അവരിൽ നിന്നും ഈടാക്കി നാടുകടത്തുക. ക്രിമിനൽ കുറ്റം ചെയ്യുന്നവരുടെ ആധാർ കാർഡിൽ ബ്ലാക്ക് മാർക്ക് അടയാളപ്പെടുത്തുന്ന സംവിധാനം ആരംഭിക്കുക. വിനു കിരിയത്ത്
Comments