ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.
ലഷ്കർ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇയാളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രദേശം പൂർണമായും സൈനിക നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
കുൽഗാമിലെ മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
വെള്ളിയാഴ്ചയും തുടര്‍ന്ന വെടിവെപ്പില്‍ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് പോലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകള്‍ തീവ്രവാദികള്‍ വെടിവെച്ചിട്ടു.
Comments