വാഷിങ്ടണ്‍: അമേരിക്കയിലെ കാപിറ്റോള്‍ ഹില്‍ ബില്‍ഡിങ്ങിലേക്ക് എത്തിയ ട്രംപ് അനുകൂലികളുടെ ഇടയില്‍ ഇന്ത്യന്‍ പതാകയേന്തിയ ഒരാളുമുണ്ടായിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. മലയാളിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലാണ് ട്രംപ് അനുകൂലികളുടെ പ്രകടനത്തിനിടെ ഇന്ത്യന്‍ പതാകയേന്തിയത്.
പ്രക്ഷോഭത്തില്‍ പത്തുലക്ഷത്തോളം പേര് പങ്കെടുത്തിരുന്നു. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് വിന്‍സന്റ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ടെന്നും അവരെല്ലാം ട്രംപിന് പിന്തുണയുമായി റാലിയില്‍ അണിനിരന്നിരുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല വിയ്റ്റനാം, കൊറിയന്‍ പൗരന്മാരും അവരുടെ ദേശീയപതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നും സേവ്യര്‍ വ്യക്തമാക്കി. എന്നാല്‍ അമ്പതോളം പേരാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു.
പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക കണ്ടത് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, വാഷിങ്ടണ്‍ കാലാപത്തില്‍ മരണം അഞ്ചായി. അമേരിക്കന്‍ പാര്‍ലമെന്റില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കലാപ ഭൂമിയായത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര് കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. യൂട്യൂബില്‍ നിന്ന് ട്രംപിന്റെ വീഡിയോകള്‍ നീക്കം ചെയ്തു. 12 മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ലോക നേതാക്കള്‍ സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.
Comments