ഫ്രാൻസ് : ഇന്ധനവില വർധന രൂക്ഷമായതോടെ പൗരൻമാർക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രാൻസ്. 2000 യൂറോയോ അതിൽ കുറവോ മാസവരുമാനമുള്ളവർക്ക് 100 യൂറോ വീതം നൽകുന്നതാണ് പദ്ധതി. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം.
ഫ്രാൻസിൽ പെട്രോളിന് വില 1.62 യൂറോയാണ്. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റിയാൽ ഏകദേശം 141 രൂപ. ഡീസലിന് 1.56 യൂറോ അഥവാ 136 രൂപ. ഒരുവർഷത്തിനിടെ ഇന്ധനനികുതി 60 ശതമാനം വർധിച്ചു. പാവപ്പെട്ടവരുടെ നടുവൊടിയുന്ന സാഹചര്യം വന്നതോടെയാണ് ഫഞ്ച് സർക്കാർ സഹായം പ്രഖ്യാപിച്ചത്. മാസം 2000 യൂറോയിൽ താഴെ വരുമാനമുള്ളവർക്ക് 100 യൂറോയാണ് ഒറ്റത്തവണ സഹായം. ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ എണ്ണായിരം രൂപയിലധികം വരും. കുടുംബത്തിന്റെ ആകെ വരുമാനമല്ല, വ്യക്തികളുടെ വരുമാനമാണ് സഹായത്തിന് പരിഗണിക്കുക. വാഹനമില്ലാത്തവർക്കും സഹായം ലഭിക്കും. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഡിസംബറിലും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടുത്തവർഷം ജനുവരിയിലും പണം നൽകുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു. സർക്കാരിന് 3.8 ബില്ല്യൻ യൂറോയാണ് ഇതിനായി ചെലവുവരുന്നത്.അതേസമയം സർക്കാർ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്.
ഇന്ധനവില റെക്കോർഡുകൾ ഭേദിച്ചതോടെ കഴിഞ്ഞവർഷം തെരുവിൽ വാഹനങ്ങൾ നിർത്തിയിട്ടും പെട്രോൾ, ഡീസൽ പമ്പുകൾ ഉപരോധിച്ചും ഫ്രാൻസിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ആറുമസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനരോഷം തണുപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
Comments