താനൂർ: താനൂർ പൂരപ്പുഴ ബോട്ടപകടം ഫോറൻസിക് വിഭാഗം പരിശോധന നടത്തി. ഉച്ചക്കു പന്ത്രണ്ടരയോടെയാണ് പരിശോധന ആരംഭിച്ചത്. ഫോറൻസിക് ജോയിന്റ് ഡയറക്ടർ ആർ. റാഹില, മലപ്പുറം സയന്റിഫിക് ക്രൈംബ്രാഞ്ച് അംഗം ശ്രീക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന. അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ നിലവിലെ അവസ്ഥ, നിർമാണത്തിൽ കൂട്ടിച്ചേർത്ത് ഭാഗം, ബോട്ടിന്റെ കാലപ്പഴക്കം, അപകടത്തിലേക്ക് വഴി തെളിയിച്ച സാഹചര്യങ്ങൾ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. അപകടം നടന്ന പൂരപുഴയുടെ ആഴം, സ്വഭാവം എന്നിവയും ഫോറൻസിക് സംഘം മനസിലാക്കി.
അതേസമയം, ബോട്ട് അപകടത്തില്‍ ജുഡീഷ്യന്‍ കമ്മിഷന് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്.
നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയർ, ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാർ (ചീഫ് എഞ്ചിനീയർ, കേരള വാട്ടർവേയ്സ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധർ കമ്മീഷൻ അംഗങ്ങളായിരിക്കും.
ദുരന്തത്തിൽ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments