തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ചു. ഉത്സവങ്ങളിൽ ഇനി മുതൽ 1500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. 25 ചതുരശ്ര അടിയിൽ ഒരാൾ എന്നനിലയിൽ പരമാവധി 1500 ആളുകൾക്ക് പങ്കെടുക്കാനാണ് അനുമതി നൽകിയത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നതിന്റെ രേഖ എന്നിവയുമായാണ് ഉത്സവങ്ങളിൽ പങ്കെടുക്കേണ്ടത്.
ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം അതാത് ജില്ലാ കല്കടർമാർക്ക് നിശ്ചയിക്കാം. ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ എന്നിവക്ക് ഇളവ് ബാധകമാണ്. എന്നാൽ, ഇത്തവണയും ആറ്റുകാൽ പൊങ്കാലയിടേണ്ടത് വീടുകളിൽ തന്നെയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഉത്സവത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതിനെ തുടർന്നാണ് കൂടുതൽ ഇളവുകൾ അനുവദിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.
Comments