ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കമ്മീഷ്ണർ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെകുറിച്ച് അസംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും ഏത് ഇവിഎം ഏത് പോളിംഗ് കേന്ദ്രത്തിലേക്കാണ് പോയതെന്ന വിവരം രേഖാമൂലം അറിയിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇവിഎം ഹാക്ക് ചെയ്യാം എന്ന തരത്തിൽ സോഷ്യൽ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായുള്ള സംസ്ഥാനതല പര്യടനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. ഫെബ്രുവരി 29 മുതൽ മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ലഖ്നൗവിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആണ് രാജീവ് കുമാർ ഇവിഎമ്മുകളിൽ തിരിമറി നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
Comments