ഏറണാകുളം: അനാഥ മൃതശരീരങ്ങൾ വിറ്റ് ഏറണാകുളം ജനറൽ ആശുപത്രി നേടിയത് 62,40,000 രൂപ. 2017 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ തുക നേടിയത്.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒരു മൃതദേഹത്തിന് സർക്കാർ കണക്കു പ്രകാരം 40,000 രൂപ വില.
മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിറ്റാണ് ഇത്ര വലിയ തുക ആശുപത്രി നേടിയത്. ഇക്കാലയളവിൽ ആശുപത്രിയിൽ ലഭിച്ച 267 അനാഥ മൃതശരീരങ്ങളിൽ 156 എണ്ണവും മെഡിക്കൽ കോളജ് ആശുപത്രികൾക്ക് കൈമാറുകയായിരുന്നു. 154 മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾ വാങ്ങിയപ്പോൾ രണ്ടെണ്ണം സർക്കാർ മെഡിക്കൽ കോളജുകൾക്ക് കൈമാറി.
ഈ തുക എന്തിനു ചെലവഴിച്ചു എന്ന ചോദ്യത്തിന് മോർച്ചറിയുടെ ഫൊറൻസിക് പ്രവർത്തനങ്ങൾക്കായി എന്നാണ് മറുപടി.
അനാഥ മൃതദേഹങ്ങൾ വിറ്റ വകയിൽ ലഭിച്ച തുകയിൽ ഇനിയും 57,43,002 രൂപ നീക്കിയിരുപ്പുണ്ട്. ബാക്കി മോർച്ചറി, അനാട്ടമി വിഭാഗം തുടങ്ങിയവയുടെ അറ്റകുറ്റപ്പണി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കായി ചെലവഴിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
2017 ആഗസ്റ്റ് ഒന്നുമുതൽ 2021 ഒക്ടോബർ 31വരെയുള്ള കണക്കാണിത്. കഡാവറിന് 40,000 രൂപയും എംബാം ചെയ്യാത്തതാണെങ്കിൽ 20,000 രൂപയും ഈടാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2008ൽ ഇറക്കിയ ഉത്തരവിലുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക എങ്ങനെയെല്ലാം വിനിയോഗിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായുള്ള കഡാവറുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ജനറൽ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും ഇത്തരത്തിൽ പണം സ്വീകരിച്ച് മൃതദേഹം കൈമാറാനുള്ള അനുമതി നൽകിയത്. അവകാശികളില്ലാത്ത മൃതദേഹം ലഭിച്ചാലുടൻ ആശുപത്രി സൂപ്രണ്ട്, അനാട്ടമി വകുപ്പ് മേധാവി തുടങ്ങിയവരെ വിവരമറിയിച്ച് എംബാം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. ഓരോ മാസവും ലഭിച്ചതും കൈമാറിയതും അവശേഷിക്കുന്നതുമായ മൃതദേഹങ്ങളുടെ കണക്ക് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് കൈമാറണമെന്നും ഉത്തരവുണ്ട്.
കണക്കുകള്‍
ലഭിച്ച അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം: 267
മെഡിക്കൽ കോളേജുകൾക്ക് നൽകിയ മൃതദേഹങ്ങളുടെ എണ്ണം: 156
മൃതദേഹങ്ങൾ വിറ്റ വകയില്‍ ലഭിച്ച തുക: 62,40,000 രൂപ
എംബാം ചെയ്ത അജ്ഞാത മൃതദേഹത്തിന്റെ വില: 40,000 രൂപ
എംബാം ചെയ്യാത്ത അജ്ഞാത മൃതദേഹത്തിന്റെ വില: 20,000 രൂപ
അസ്ഥികൂടത്തിന്റെ വില: 10,000 രൂപ
Comments