ന്യൂഡൽഹി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം ഏർപെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് എിതരെയുള്ള ഹർജിയിൽ സുപ്രീം കോടതി വാദം തുടരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിനേശ് മഹേശ്വരി, എസ്.ബി പർദിവാല, ബേല ത്രിവേദി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സാന്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മോഹൻ ഗോപാൽ പറഞ്ഞു. പിന്നാക്ക വിഭാഗക്കാർ, പട്ടികജാതി, പട്ടികവർഗക്കാർ എന്നിവർക്ക് പുറമേ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം ഉറപ്പാക്കിയ ഭരണഘടനാ ഭേദഗതി സാമൂഹിക നീതിയെന്ന സങ്കല്പത്തെ തന്നെ അട്ടിമറിക്കുന്നതാണ്.
ഭരണഘടനയുടെ 38-ാം അനുഛേദം പൗരന്മാർക്ക് ഉറപ്പുവരുത്തണമെന്ന് പറയുന്നത് സാമൂഹിക നീതിയാണെന്നും സാന്പത്തികമോ സാമൂഹികമോ ആയ നീതിയല്ലെന്നും മോഹൻ ഗോപാൽ പറഞ്ഞു. സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിന് രാജ്യത്തെ സാമൂഹിമായി മുന്നോക്കം നിൽക്കുന്നവർ ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
തുല്യതയ്തക്കുള്ള അവകാശം സമൂഹത്തിലെ പ്രബലരായ ആളുകളെ അലട്ടുന്ന പ്രശ്നമല്ല മറിച്ച് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണ്. തുല്യത എന്നതിലൂടെ ഭരണഘടന അർഥമാക്കുന്നത് പ്രാതിനിധ്യത്തിനാണ്. അംബേദ്കറിനെ പോലെയുള്ള വ്യക്തികളും പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യത്തിന് വേണ്ടിയാണ് പരിശ്രമിച്ചതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി.
Comments