ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യ വിവരങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കുന്ന ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍ ലോക്സഭ ലോക്സഭയുടെ അവതരിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റല്‍ പരിരക്ഷ ശക്തിപ്പെടുമെന്ന് അവകാശപ്പെടുന്ന ബില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ രാജ്യത്തെ ചില ഏജന്‍സികള്‍ക്ക് മാനദണ്ഡങ്ങളോടെ ഉപയോഗിക്കാനാവുന്ന വിധത്തിലുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്ലാണ് കേന്ദ്രം ലോക്സഭയില്‍ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് മന്ത്രി ബില്‍ ലോകസഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ പൗരന്മാരുടെ അവകാശങ്ങളെ അട്ടിമറിക്കുമെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് പണ ബില്ലായി അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. പണ ബില്ല് പാസായിക്കഴിഞ്ഞാല്‍ രാജ്യസഭ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലോക്സഭയ്ക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തുവന്നത്. എന്നാല്‍ എതിര്‍പ്പ് വോട്ടിനിട്ട് തള്ളി.
സ്വകാര്യ ഡേറ്റ പരിരക്ഷിക്കാനുള്ള സാധാരണക്കാരുടെ അവകാശവും, നിയമപരമായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ വ്യക്തിഗത ഡേറ്റ ഉപയോഗിക്കാനുള്ള അനുമതിയും അംഗീകരിക്കുന്നതാണ് പുതിയ ബില്‍. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയോ വിവര ചോര്‍ച്ച സംഭവിക്കുകയോ ചെയ്താല്‍ 250 കോടി രൂപവരെ പിഴയീടാക്കാനും ഡേറ്റാ സംരക്ഷണത്തിനായി രൂപവത്കരിക്കുന്ന ബോര്‍ഡിന് അംഗീകാരമുണ്ടാകും.
ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍. രണ്ടാമത്തെ തവണയാണ് ഒരു സ്വകാര്യത ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് വിപണിയിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ ബില്‍. ബില്ലിലെ വകുപ്പുകള്‍ പ്രകാരം, ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ ആവശ്യാനുസരണം ഏതൊരു സ്ഥാപനത്തെയും സര്‍ക്കാരിന് വിവരങ്ങള്‍ നല്കാന് ബാധ്യസ്ഥരാക്കുന്ന വകുപ്പുകള്‍ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments