തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി സാമൂഹ്യ വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെയാണ് കാണുന്നത്. ലഹരി ഉപയോഗം ചെറുക്കാൻ കർശന നടപടിയെന്ന് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകളിൽ ലഹരി വിൽക്കുന്നില്ല എന്ന ബോർഡ് സ്ഥാപിക്കണം. ലഹരി വിൽപ്പന നടത്തിയാൽ പരാതിപ്പെടാൻ കഴിയുന്ന നമ്പരുകൾ ഉൾപ്പെടുത്തിയതാകണം ബോർഡ്. സ്കൂളുകൾക്ക് അടുത്തുള്ള കടകളിൽ ലഹരി വിറ്റാൽ പിന്നീട് ആ കട തുറന്നു പ്രവർത്തിക്കാനാകില്ല. എക്സൈസിന്റെ കൺട്രോൾ റൂമിൽ ജനങ്ങൾക്ക് ലഹരിവിൽപ്പനയെക്കുറിച്ച് രഹസ്യവിവരം നൽകാം. സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സമിതി രൂപീകരിക്കും.
സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിയും, തദ്ദേശ എക്സൈസ് മന്ത്രിയും ഉദ്യോഗസ്ഥരുമുണ്ടാകും. യുവാക്കളും വിദ്യാർഥികളും സ്ത്രീകളും കുടുംബശ്രീ പ്രവർത്തകരും മത–സാമുദായിക സംഘടനകളും ക്ലബുകളും റസിഡന്റ് അസോസിയേഷനുകളും സാമൂഹിക സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കർമപദ്ധതിയിൽ അണിചേരും. സിനിമാ, സീരിയൽ, സ്പോർട്സ് മേഖലകളിലെ പ്രമുഖരും കർമപദ്ധതിക്കു പിന്തുണ നൽകും.
ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കും.
നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗം തെറ്റായ മാർഗങ്ങളിലേക്കു യുവജനങ്ങളെ നയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കൂടുതൽ മാരകമായ ലഹരിമരുന്നുകൾ വ്യാപകമാകുന്ന സാഹചര്യമാണ്. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾപോലും ലഹരിക്കായി വിതരണം ചെയ്യുന്നു. ഇവയുടെ ഉൽപ്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തിയിലേക്ക് വ്യാപിപ്പിക്കുകയാണ്. മയക്കുമരുന്നു വ്യാപാരത്തിന്റെ സങ്കീർണമായ ശൃംഖലകളാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments