ജയ്പൂർ: ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകൻ കൊലപ്പെടുത്തിയ ദലിത് ബാലന്റെ കുടുംബത്തെ കാണാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ചന്ദ്രശേഖർ ആസാദ് രാജസ്ഥാനിലെ ജലോറിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 20 നാണ് ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒമ്പത് വയസുകാരൻ അധ്യാപകന്റെ മർദിച്ചത്. കുട്ടിയുടെ കണ്ണിനും ചെവിക്കും സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു കുട്ടി മരിച്ചത്.
കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കൊലപാതകം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വലിയ പ്രതിഷേധത്തിനും വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് ഈ കൊലപാതകം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയായിരിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് എംഎൽഎയും 12 കൗൺസിലർമാരും രാജിവച്ചു.
Comments