തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കേസുകളും ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ ഇതിനോടകം കോടതിയില്‍ നിന്ന് ഇല്ലാതായി കഴിഞ്ഞെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്കി കഴിഞ്ഞിട്ടുണ്ട്. ഇതിന്മേല് തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. അങ്ങനെ അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരുന്നുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൂഞ്ഞാർ വിഷയത്തിൽ ഒരു സമുദായത്തെ മാത്രം തെരഞ്ഞ് പിടിച്ചു കേസെടുത്തു എന്ന ആരോപണത്തിൽ തൻ്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുമ്പ് പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നു. ചോദ്യത്തിന് മറുപടി പറയാൻ താൻ ബാധ്യസ്തനാണ്. പൂഞ്ഞാറിൽ വൈദികനെ വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചത് മുഴുവൻ മുസ്ലിം സമുദായത്തിൽപ്പെട്ട യുവാക്കളാണ്. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Comments