ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം.അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു. ദിമാ ഹസോ ജില്ലയിലെ 12 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. 15 റവന്യൂ സർക്കിളുകളിലായി 222 ഗ്രാമങ്ങളിൽ വെള്ളത്തിനടിയിലാണ്. 10321.44 ഹെക്ടർ കൃഷ്ഭൂമിയും പ്രളയത്തിൽ നശിച്ചു. മനുഷ്യരെ കൂടാതെ ജന്തുമൃഗാദികളും പ്രളയക്കെടുതികൾക്ക് ഇരകളാണ്. 202 വീടുകൾ കനത്ത മഴയിൽ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സൈന്യവും പാരാ-മിലിട്ടറി ഫോഴ്സും, അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നിരവധി റോഡുകളും പാലങ്ങളും ജലസേചന സൗകര്യങ്ങളും പ്രളയക്കെടുതിയിൽ തകർന്നു. ഹോജായ്, ലഖീംപൂർ, നാഗൗൺ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.ദിമ ഹാസോ ജില്ലയിലെ 12 ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായി. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയിൽവേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. ട്രെയിൻ ഗതാഗതം സ്തംഭിച്ച് ഒറ്റപ്പെട്ടുപോയ യാത്രക്കാരെ എയർഫോഴ്സിന്റെ സഹായത്തോടെയാണ് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Comments