തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും അമ്മ ഡോളി പറഞ്ഞു. പുലര്‍ച്ചെ അനീഷിൻ്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു. ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്.
എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് വന്നുപറയുമ്പോഴാണ് മകന് വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിൻ്റെ മാതാപിതാക്കൾ പറഞ്ഞു. പ്രതിയായ സൈണ്‍ ലാലന് കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. മുമ്പ് സൈമണിൻ്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിൻ്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു.
ഇരുവീട്ടുകാര്‍ക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടില്‍ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന് ലാലന് പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി പറഞ്ഞു.
സംഭവത്തിന് തലേദിവസം പെണ്‍കുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാള്‍ സന്ദര്‍ശിച്ചിരുന്നതായും വ്യക്തമായി. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സൈമണ്‍ ലാലൻ്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടിയും അനീഷും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ മുറിയില്‍ സൈമണിൻ്റെ രണ്ടു മക്കളും മുറിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിൻ്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്. ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിൻ്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് പേട്ട സ്വദേശി അനീഷ് ജോർജ് അയൽവീട്ടിൽ കൊല്ലപ്പെട്ടത്. അനീഷിനെ കുത്തിയ ഗൃഹനാഥൻ ലാലു പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ലാലു പറഞ്ഞത്. പക്ഷേ, ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ലാലു തന്നെയാണ് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിലെത്തിക്കണമെന്നും അറിയിച്ചത്. പേട്ട പോലീസ് എത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീടിന്റെ രണ്ടാംനിലയിലായിരുന്നു അനീഷ് കുത്തേറ്റ് കിടന്നിരുന്നത്.
Comments