
ന്യൂഡൽഹി: മകനെ കൊലപ്പെടുത്തിയ പോലീസ് നടപടിയെ അനുകൂലിച്ച് വികാസ് ദുബേയുടെ പിതാവ്. മകൻ ശിക്ഷയർഹിക്കുന്നുവെന്നും, 8 പൊലിസുകാരെ കൊലപ്പെടുത്തിയത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഞങ്ങൾ പറയുന്നത് പോലെ ജീവിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. യാതൊരു വിധത്തിവും വികാസ് ഞങ്ങളെ സഹായിച്ചിരുന്നില്ല. ഞങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് കൂടി അവൻ നശിപ്പിച്ചു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അവൻ കൊലപ്പെടുത്തി. മാപ്പർഹിക്കാത്ത പാപമാണ് അവൻ ചെയ്തത്. ഭരണകൂടം ചെയ്തതാണ് ശരി. അവരിങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നാളെ മറ്റുള്ളവർ ഇങ്ങനെ ചെയ്യുമായിരുന്നു.'' വികാസ് ദുബെയുടെ പിതാവായ രാംകുമാർ എഎൻഐയോട് പറഞ്ഞു.
ഇതിനുമുൻപ് വികാസിൻ്റെ അമ്മയും സമാനമായ പ്രതികരണം നടത്തിയിരുന്നു. മകൻ ചെയ്തത് മഹാപാപമാണെന്നും, അവൻ കീഴടങ്ങിയില്ലെങ്കിൽ പോലീസ് എൻകൗണ്ടറിൽ കൊല്ലണമെന്നുമായിരുന്നു 'അമ്മ സരള ദേവി പറഞ്ഞത്.
കൺപൂരിലെ ഭൈരവ് ഘട്ടിലാണ് വികാസ് ദുബെയെ സംസ്കരിച്ചത്. അയാളുടെ ഭാര്യയും ഇളയ മകനും ഭാര്യാസഹോദരനും സംസ്കാരചടങ്ങിൽ പങ്കെടുത്തു. കുടുംബത്തിൽ നിന്ന് മറ്റാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിൽ വച്ചാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. പിന്നീട് നടന്ന പോലീസ് എൻകൗണ്ടറിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.