
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ധാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി. പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ മാതാവിന്റെയും സർക്കാരിന്റെയും അപ്പീൽ അംഗീകരിച്ചാണ് കോടതി വിധി.
കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവർ 20 ന് വിചാരണക്കോടതിയിൽ ഹാജരാകണം.ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി പരാമർശമുണ്ട്.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തില്‍ ആണ് ഇവരെ വെറുതെ വിട്ടിരുന്നത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നാണ് സര്‍ക്കാര്‍ വാദം.
കേസില്‍ പോലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.
2017 ജനുവരി 13നും , മാര്‍ച്ച് 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഢനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.