
ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ പ്രതിഷേധിച്ചാണു രാജി. മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജിവയ്ക്കുമെന്ന് അകാലിദൾ അറിയിച്ചു.
കർഷകവിരുദ്ധ നിർദ്ദേശങ്ങളെ അംഗീകരിക്കാനാവില്ലെന്നാണ് അകാലിദൾ അധ്യക്ഷനും ഹർസിമ്രത്തിന്റെ ഭർത്താവുമായ സുഖ്ബീർ ബാദൽ ഇന്ന് പാർലമെന്റിൽ അറിയിച്ചത്. കാർഷികരംഗത്തെ പരിഷ്കാര നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ബില്ലിന്മേൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അകാലിദളിന്റെ നടപടി. സർക്കാരിനെയും ബിജെപിയെയും പിന്തുണക്കുമെങ്കിലും കർഷകദ്രോഹ രാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
കാർഷികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണെന്ന് ബിജെപി അവകാശപ്പെടുന്ന ബില്ലിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ആഴ്ചകളായി പ്രതിഷേധത്തിലാണ്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ബില്‍ എന്നിവയ്ക്കെതിരെയാണ് നിലവില്‍ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നത്. ഇത് നടപ്പിലായാല്‍ നിലവിലുള്ള മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം.