
മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വട്ടംകുളം സ്വദേശികളായ എബിന്, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന.
പ്രതികൾ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കിയ പൊലീസ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും അറിയിച്ചു.
സുഹൃത്തുക്കളായിരുന്ന മരിച്ച ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇർഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.