
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. പോരാടുന്ന യുവതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എയും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് എം.എല്‍.എയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വൈകീട്ട് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങിയത്.
കേരളത്തില്‍ ബന്ധു നിയമനങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിപ്പോളെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. എന്നാല്‍, പി.എസ്.സി പരീക്ഷ പാസ്സായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സര്‍ക്കാര്‍, തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയ ചാപ്പ കുത്തി അവരുന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ സമരം ഊർജിതമാക്കുകയാണ് പിഎസ്സി ഉദ്യോഗാർത്ഥികൾ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22-ാം തീയതി മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നാണ് ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നത്. എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ സമരനേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു.