
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ സർക്കാർ തിരിച്ചെടുത്തു. പാർലമെന്ററി കാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് 2019 മാര്‍ച്ചില്‍ രാജുനാരായണ സ്വാമിയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഡെപ്യൂട്ടേഷന് അവസാനിപ്പിച്ചതായും സേവനത്തില്‍ നിന്ന് വിടുതല്‍ നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും രാജുനാരായണ സ്വാമി പരാതികള്‍ നല്കി.
ഒരു വർഷത്തിലേറെ അനധികൃത അവധിയാണെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് രാജു നാരായണ സ്വാമിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങി. ഇതിനിടെ 2020 മാർച്ച് 17 ന് രാജു നാരായണ സ്വാമി സർക്കാരിന് റിപ്പോർട്ട് ചെയ്തു. പക്ഷേ സർക്കാർ നിയമനം നൽകിയിരുന്നില്ല.
ഇതിനുശേഷമാണ് ഇപ്പോള്‍ പുതിയ നിയമനം നല്‍കിയത്. 1991 ഐ.എ.എസ്. ബാച്ചുകാരനായ സ്വാമിക്ക് 2028 വരെ സര്‍വീസ് കാലാവധിയുണ്ട്.