
ന്യൂഡൽഹി: രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ ചൈന പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം. കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചത്. ആരോപണം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നായിരുന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍, ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് യുഎഇ ഇതുവരെയും അന്വേഷണ സന്നദ്ധതയറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ റെഡ് ക്രസന്റുമായുള്ള ധാരണാപത്രം പരിശോധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.