
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ക്കെതിരായ ഡല്‍ഹി പോലീസിന്റെ നടപടികളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മറ്റു വഴികളില്ലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു മറുപടി. കര്‍ഷകര്‍ക്ക് നേരെ കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കര്‍ഷകര്‍ കലാപം നടത്തുകയും സര്‍ക്കാര്‍ സ്വത്തുകള്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഡല്‍ഹി പോലീസിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഫേസ് മാസ്ക് ഇല്ലാതെയാണ് നിരവധി കര്‍ഷകര്‍ ഡല്‍ഹിയില്‍ തടിച്ചു കൂടിയതെന്നും ആഭ്യന്തര സഹമന്ത്രി ജി.കിഷന് റെഡ്ഡി പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സംഘര്‍ഷങ്ങളില്‍ 39 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ആത്മഹത്യ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിനിടെ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ഒരു വിധത്തിലുള്ള നഷ്ടപരിഹാരവും നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി.
ജനുവരി 26നാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചിനിടെയാണ് വലിയ സംഘര്‍ഷമുണ്ടായത്.