
കോഴിക്കോട്: കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ അട്ടിമറി നടന്നുവെന്ന് ആരോപണം. സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉമര്‍ തറമേല്‍.
നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ നിയമനസമിതി അംഗമായി പങ്കെടുത്തയാളാണ് ഡോ. ഉമര്‍ തറമേല്‍. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേലാല്‍ സബ്ജക്ട് എക്സ്പര്ട്ടായി നിയമനപ്രക്രിയകളില്‍ പങ്കെടുക്കാനില്ലെന്നും ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി.
ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.
അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എന്ന് വിനീതവിധേയൻ.