
ന്യൂഡല്‍ഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്സഭ പാസാക്കി. ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്ന കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്സഭ പാസാക്കിയത്. ലോക്സഭയില്‍ പാസ്സായ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഡൽഹി സർക്കാർ കടുത്ത എതിർപ്പ് ഉന്നയിച്ച ബില്ലാണ് ലോക്സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ലോക്സഭ അംഗീകരിച്ചത്.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെ മൂന്നു വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബില്ലാണ് ഇതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു. ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ലോക്സഭ പാസാക്കിയ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു.