
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസില്‍ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പം മുഹമ്മദിനേയും കൊച്ചി എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.
കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. ഒമ്പത് പ്രതികളാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്. ഇതിൽ 7 പേർക്ക് ശിക്ഷ വിധിച്ചു. ഒരാളുടെ വിചാരണ ഇപ്പോൾ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കേസിലെ അവസാന പ്രതിയും പിടിയിലാകുന്നത്.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. എഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി മൻസീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതി ബോംബ് ഉണ്ടാക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം വ്യത്യസ്ഥമാണെന്നുമാണ് കോടതി വിലയിരുത്തിയത്.