
ന്യൂഡൽഹി: ഹത്രാസ് പീഡന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിക്ക് യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന് കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ല, സിദ്ധിഖ് മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിദ്ധിഖിനെ കസ്റ്റഡിയില്‍ പോലീസ് മര്‍ദ്ധിക്കുകയും അദ്ദേഹത്തിന് മരുന്ന് നിഷേധിക്കുകയും ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നും യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് നല്കിയ മറുപടിയില്‍ കെയുഡബ്ള്യൂജെ ചൂണ്ടിക്കാട്ടുന്നു.
യുപി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ സിദ്ധീഖ് കാപ്പൻ മനഃപൂർവം കലാപം ഉണ്ടാക്കാൻ ആണ് ഹത്രാസിലേക്ക് പുറപ്പെട്ടതെന്നും കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി ആണെന്നും പറഞ്ഞിരുന്നു.