രാജ്യം അതിഭീകരമായ പട്ടിണിയിലൂടെയാണ് കടന്നു പോവുന്നതെന്ന് ഗ്ലോബൽ ഹംഗർ ഇൻഡക്സ് (ആഗോള വിശപ്പ് സൂചിക) റിപ്പോർട്ട്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളുടെയെല്ലാം താഴെയാണ് ഇന്ത്യ.
107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയിൽ പാകിസ്താൻ 88, ബംഗ്ലാദേശ് 75, നേപ്പാൾ 73 എന്നീ സ്ഥാനങ്ങളിലാണ് ഉള്ളത്. അതേസമയം, 2019ലെ പട്ടികയിൽ നിന്ന് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.
രാജ്യത്തിലെ വലിയ വിഭാഗം ആളുകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചയില്ലായ്മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയാറാക്കുന്നത്.
ആഗോള പട്ടിണി സൂചിക അനുസരിച്ച് ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ളവർ ഇന്ത്യയിലാണുള്ളത്.
കുട്ടികളിലെ പോഷകാഹാര കറുവിൽ 2015‐ -19 കാലഘട്ടത്തിൽ സ്ഥിതി കൂടുതൽ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 -14 ൽ 15.1% ആയിരുന്നത് വീണ്ടും ഉയർന്ന് 17.3% ആയി.
ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ഏജൻസികളുടെയും കൈയിലെ വിവരങ്ങൾ ശേഖരിച്ചാണ് ആഗോള വിശപ്പ് സൂചിക ഒരുക്കുന്നത്. 2000ന് ശേഷം ലോകത്താകമാനം പട്ടിണി കുറഞ്ഞുവരുന്നതായാണ് കാണുന്നതെങ്കിലും പലയിടങ്ങളിലും വളർച്ച പതുക്കെയും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.