
ന്യൂഡൽഹി: കൂടുതൽ ആശങ്ക സൃഷ്ടിച്ച് രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകളുനുസരിച്ച് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത് 72,775 പേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 8,83,697 പേരാണ്. 1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 33,23,950 പേര് രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍. ആന്ധ്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 8,368 പേരാണ് രോഗ ബാധിതരായത്. കര്‍ണാടകയില്‍ 5773, തമിഴ്നാട്ടില്‍ 5776 എന്നിങ്ങനെയാണ് കൊവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന കണക്ക്.
ഹരിയാനയില്‍ 2,224, പഞ്ചാബില്‍ 2110,ഗുജറാത്തില്‍ 1330, ജമ്മു കശ്മീരില്‍ 1,013, മധ്യപ്രദേശില്‍ 1,885, ഒഡീഷയില്‍ 3,861 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ വര്‍ധന.
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഡൽഹിയില്‍ ഇന്നലെ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. 2077 ആണ് ഇന്നലെ രോഗികളായവരുടെ എണ്ണം. കഴിഞ്ഞ ദിവസം മുപ്പതിനായിരത്തിന് മുകളിലെത്തിച്ച പരിശോധന ഇന്നലെ ഡൽഹിയില്‍ കുറഞ്ഞിരുന്നു.